Clicksor
തസ്കരൻ - മണിയൻപിള്ളയുടെ ആത്മകഥ
തസ്കരൻ - മണിയൻപിള്ളയുടെ ആത്മകഥ
കള്ളന് സത്യം പറയാം.സമൂഹത്തിന്റെ കാപട്യത്തിനെ അവന് ഭയക്കേണ്ടതില്ല.മാന്യതയുടെ ഒരു മുഖംമൂടി ധരിക്കേണ്ട ആവശ്യം കള്ളനില്ല.ഒരര്‍ഥത്തില്‍ കള്ളന് സ്വതന്ത്രനാണ്.
കപടന്മാര് വാഴുന്ന സാഹിത്യലോകത്തേക്ക് ഒരു കള്ളന് പ്രവേശിക്കുന്നു,ഒരു ആത്മകഥയിലൂടെ.മറ്റുള്ളവരെക്കൊണ്ട് എഴുതിച്ചും പുകഴ്ത്തിച്ചും ചിലര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതു നാം കണ്ടു.കള്ളനു കഞ്ഞി വെക്കുന്നവര്‍ വലിയ നിലകളില്‍ വിലസുന്നതും നാം കണ്ടു.
സമൂഹത്തിന്റെ പരിഛേദവുമായി നമ്മുടെ മുന്നിലെത്തുന്ന തസ്കരനെ നാം കണ്ടില്ലെന്നു നടിക്കുന്നു.കേരളത്തിലെ കുപ്രസിദ്ധമോഷ്ടാവായിരുന്ന മണിയന്‍പിള്ളയുടെ സംഭവബഹുലവും സാഹസികവുമായ ജീവിതകഥയാണ് 'തസ്കരന്'."ഈ പുസ്തകം..ഇതെന്റെ ജീവിതം വലിച്ചു കീറി ഉപ്പിട്ടു ഉണക്കി നിരത്തിയ കഥയാണ്"-മണിയന്‍പിള്ള ഇങ്ങനെ തുടങ്ങുന്നു.പ്രസിദ്ധപത്രപ്രവര്‍ത്തകനായ ജി.ആര് ഇന്ദുഗോപനാണ് ഈ പുസ്തകം തയ്യാറാക്കിയത് എന്നുള്ളതുകൊണ്ട് ഇത് മണിയന്‍പിള്ളയുടേതല്ലാതാകുന്നില്ല.കാര്യങ്ങള്‍ യഥാതഥമായിത്തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന ഇന്ദുഗോപന്റെ അവകാശവാദം അവിശ്വസിക്കേണ്ട ഒരവസരവും പുസ്തകം നമുക്ക് തരുന്നുമില്ല.
More on Blog
Buy From FLIPKART
‘കള്ളന്റെ കഥ’ എന്നാണ് ബാബു ജനാര്ദ്ദനന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര്. നായകനാകുന്നത് ജയസൂര്യ. ‘തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ബാബു ജനാര്ദ്ദനന് ‘കള്ളന്റെ കഥ’ ഒരുക്കുന്നത്. തസ്കരന് മണിയന്‍പിള്ള എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു.
തസ്കരന് മണിയന്‍പിള്ളയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. മാത്രമല്ല, ഡി സി ബുക്സ് പുറത്തിറക്കിയ ‘തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ’, ‘കള്ളന് ബാക്കി എഴുതുമ്പോള്‍’ എന്നീ പുസ്തകങ്ങളും ഏറെ ജനപ്രിയമാണ്.
എന്തായാലും ഒരു പക്കാ കൊമേഴ്സ്യല്‍ ചിത്രമായിരിക്കും ഇതെന്നുറപ്പിക്കാം. ഒരു കള്ളന്റെ സാഹസികമായ ജീവിതമായിരിക്കും ചിത്രത്തിന്റെ പ്രമേയം. മണിയന്‍പിള്ളയുടെ ‘മോഷണജീവിത’വും കേസുകള്‍ കോടതിയില്‍ വരുമ്പോള്‍ സ്വയം വാദിക്കുന്നതും വലിയ കവര്‍ച്ചകളും എല്ലാം ഈ ചിത്രത്തില്‍ പകര്‍ത്തും. മണിയന്‍പിള്ളയായി ജയസൂര്യ മിന്നിത്തിളങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
അടുത്ത വര്‍ഷം മേയ് മാസത്തിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. ‘വാദ്ധ്യാര്’ എന്ന സിനിമയ്ക്കിടെ പരുക്കുപറ്റി ജയസൂര്യ വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് ‘കള്ളന്റെ കഥ’യുമായി ബാബു ജനാര്ദ്ദനന് സമീപിക്കുന്നത്. കഥ കേട്ട് ത്രില്ലടിച്ച ജയസൂര്യ ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയായിരുന്നു. തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുമൊക്കെ വായിച്ച് കഥാപാത്രത്തെ മനസില്‍ ഉറപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ജയസൂര്യ.
മന്ത്രിയും പൊലീസും എന്നെ കള്ളനാക്കി!
കൊല്ലം ജില്ലയിലെ വാളത്തുംഗലില്‍ ജനനം. ആറാംക്ലാസുവരെ പഠിച്ചു. ബന്ധുവിന്റെ കഴുത്തിലെ മലമോഷ്ടിച്ചുകൊണ്ട് കള്ളനായി. 17-ാം വയസ്സില്‍ ആദ്യത്തെ ജയില്‍വാസം. കുറച്ചുകാലം കൊല്ലം നഗരത്തിലെ ഗുണ്ടകളോടൊപ്പം. ബന്ധുവിനെ കുത്തിയതിയതിന് 20-ാം വയസ്സില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. ആകെ ഇരുന്നൂറിലേറെ മോഷണശ്രമങ്ങള്‍. ശിക്ഷയനുഭിച്ചുകൊണ്ടിരിക്കെ പരോളില്‍ ഇറങ്ങി മുങ്ങി, മൈസൂരില്‍ പൊങ്ങി. 1983 ല്‍ പൊലീസ് അറസ്റ്റുചെയ്യുമ്പോള്‍ വിശ്വസിക്കാനാവാത്ത ഉയരത്തിലായിരുന്നു അയാള്‍,കോടീശ്വരന്, കര്‍ണ്ണാടക നിയമസഭയിലേക്ക് ജനതാപാര്‍ട്ടി കണ്ടുവെച്ച സ്ഥാനാര്‍ത്ഥി. ജയില്‍ചാടിയ ഇദ്ദേഹം 1988 ല്‍ പൊലീസ് പിടിയിലായി. നല്ലനടപ്പിന് ശിക്ഷവിധിച്ചുകൊണ്ട് 1995 ല്‍ ജയില്‍മോചിതനായി. ഇഷടപ്പെട്ട എഴുത്തുകാര്‍ ബഷീറും തകഴിയും. പഠിച്ച തൊഴിലുപേക്ഷിച്ച് ഇപ്പോള്‍ സീരിയലിലും സിനിമയിലും അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഇരുപത്തിരണ്ടോളം സിനിമകളിലും മാര്‍ത്താണ്ഡവര്‍മ്മ, സ്വാമി അയ്യപ്പന്, എന്റെ മാനസപുത്രി തുടങ്ങി സീരിയലുകളിലും അഭിനയിച്ചു.
അറുപത് വര്‍ഷങ്ങളിലെ ഓരോ നിമിഷവും സാഹസികമായി ജീവിച്ച ഒരു കള്ളന്റെ ലഘുജീവചരിത്രംപോലും നമ്മെ വിസ്മയപ്പെടുത്തുന്നില്ലേ. ഔദ്യോഗികരേഖകളില്‍ അയാളുടെ പേര് കെ.മണിയന്‍പിള്ള. സിനിമാരംഗത്ത് എയര്‍പോര്‍ട്ട് സലീംകുമാര്‍. കേരളത്തിലെ വായനക്കാര്‍ അയാളെ സ്നേഹപൂര്‍വം തസ്കരന് മണിയന്‍പിള്ള എന്നു വിളിക്കുന്നു. മലയാളത്തിലെ ആത്മകഥാസാഹിത്യത്തിന് ലഭിച്ച ആഴമുള്ള മറ്റൊരു വിസ്മയ ജീവിതമായിരുന്നു തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ. ഡി സി ബുക്സ് ബ്ലോഗ് ടീം മണിയന്പിള്ളയോടൊപ്പം ചിലവഴിച്ച നേരങ്ങളുടെ ബാക്കി-
ബഷീറില്‍ എത്തുന്നത് എങ്ങനെയാണ്?
ജയിലില്‍ കിടക്കുമ്പോഴാണ് ബഷീറിന്റെ പുസ്തകങ്ങള്‍ കിട്ടുന്നത്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും വായിച്ചു. ചേരപ്പാമ്പും, എലിയും, മൂര്‍ഖനും പാഞ്ഞുനടക്കുന്ന ബഷീറിന്റെ ലോകം പതുക്കെ ജയിലിനുള്ളില്‍ എന്റേതുകൂടിയാവുകയായിരുന്നു. പുസ്തകങ്ങളോടുള്ള ആര്ത്തികൊണ്ട് ഇനിയും ഇയാള്‍ക്ക് എഴുതിക്കൂടെ എന്നുവരെ തോന്നിയിട്ടുണ്ട്. ബഷീറിനെ പരിചയപ്പെടാന്‍വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലും ഞാന്‍ മോഷണം നടത്തിയിട്ടുണ്ട്. വാച്ചും പേനയുമാണ് അന്ന് എടുത്തത്. ബേപ്പൂരിലെ സുല്‍ത്താന്‍ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ആ വലിയ മനുഷ്യന്റെ പേനയും വാച്ചും കൊണ്ടുപോകാന്‍ തോന്നിയില്ല. പിറ്റേന്ന് അത് തിരിച്ചുകൊണ്ടുവെച്ച് അദ്ദേഹത്തെ പരിയപ്പെടാതെ മടങ്ങി. തസ്കരന് എന്ന എന്റെ ആത്മകഥയുടെ പ്രകാശനം കോഴിക്കാടാണ് നടന്നത്. അവിടെവെച്ച് ബഷീറിന്റെ മകളെയും മരുമകനെയും പരിചയപ്പെടാന്‍ സാധിച്ചു. അതുതന്നെ ഒരു ഭാഗ്യമാണ്. വിയ്യൂര്‍ ജയിലില്‍ വെച്ച് ബാലചന്ദ്രന് ചുള്ളിക്കാടിനെ കണ്ടിട്ടുണ്ട്. പരിചയപ്പെട്ടത് സിനിമയില്‍ അഭിനയം തുടങ്ങിയതിനുശേഷമാണ്.
ചെയ്തതെല്ലാം വേണ്ടായിരുന്നുവെന്ന് തോന്നുന്നുണ്ടൊ?
അന്യന്റെ മുതല്‍ അപഹരിക്കുന്നത് തെറ്റുതന്നെയാണ്. പക്ഷേ, ഞാന്‍ നടത്തിയ എണ്‍പതുശതമാനം മോഷണവും തെറ്റല്ല. ഡോക്ടര്‍ , എന്‍ജിനീയര്‍ , ഗള്ഫുകാര് തുടങ്ങിയവരുടെ വീടുകളിലാണ് കൂടുതല്‍ മോഷണം നടത്തിയത്. അവരുടെ പണം നേരായ വഴിയില്‍ ലഭിച്ചതാണെന്ന് ഞാന്‍ വിശ്വസിക്കില്ല. മാത്രമല്ല മോഷ്ടിച്ചതൊന്നും ഞാന്‍ ഒറ്റയ്ക്കുതിന്നിട്ടില്ല. നൂറുരൂപ കിട്ടിയാല്‍ 20 മറ്റുള്ളവര്‍ക്കുവേണ്ടി ചിലവഴിക്കും. എന്റെ നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം ഞാന്‍ നടത്തിക്കൊടുത്തിട്ടുണ്ട്. എന്റെ മുന്നില്‍ കൈനീട്ടുന്നവരെ ഞാന്‍ വെറുതെ പറഞ്ഞയച്ചിട്ടില്ല. ഞാന്‍ ചെയ്തതില്‍ എനിക്ക് പശ്ചാത്താപവുമില്ല.
മോഷണം നടത്തിയത് സ്വന്തം ആവശ്യങ്ങള്ക്കുവേണ്ടിമാത്രമായിരുന്നില്ലേ?
കൂടുതലും മോഷ്ടിച്ചത് എന്റെ സുഖജീവിതത്തിനുവേണ്ടിയാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയും മോഷ്ടിച്ചിട്ടുണ്ട്. ഞാന്‍ കട്ടതിന്റെ പങ്ക് പറ്റിയിരുന്ന ഒരുപാട് പൊലീസുകാരുണ്ട്. എനിക്കെതിരെയുള്ള കേസൊതുക്കാന്‍ സഹായിച്ചത് പങ്കുകാരായ പൊലീസുകാരാണ്. കൊല്ലത്തെ ഒരു മന്ത്രിയ്ക്കുവേണ്ടിയും മോഷണം നടത്തിയിട്ടുണ്ട്. പതിനായിരം രൂപ പ്രതിഫലവും കിട്ടി.
മന്ത്രിയുടെ പേരുപറയാമോ?
ഇല്ല.സമയം ആയിട്ടില്ല.
കര്‍ണ്ണാടകയില്‍ ജനാതാപാര്‍ട്ടി താങ്കളെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ തയ്യാറെടുത്തിരുന്നുവല്ലൊ. ഇവിടെ ആരിലാണ് വിശ്വാസം?
ആരോടുമില്ല. കുറച്ചുകാലം സി.പി.എം. പ്രവര്‍ത്തകനായിരുന്നു. ഇരവിപുരം ലോക്കല്‍കമ്മിറ്റി ഭാരവാഹിയായിരുന്നു. പി.കെ.ഗുരുദാസനായിരുന്നു അന്ന് ഞങ്ങളുടെ നേതാവ്. പാര്‍ട്ടി അന്നുതന്നെ വ്യക്തിതാല്പര്യങ്ങള്ക്ക് മുന്‍തൂക്കം കൊടുത്തുതുടങ്ങിയതിനാല്‍ അത് ഉപേക്ഷിച്ചു. തുടര്‍ന്ന് ബി.ജെ.പി.പ്രവര്‍ത്തകനായി. കൊല്ലം ജില്ലയിലെ വാളത്തുംഗലില്‍ ആര്.എസ്.എസിന് ശാഖയുണ്ടാക്കിയത് എന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട് അതും ഉപേക്ഷിച്ചു. ഹിന്ദുവികാരം മാത്രമേയുള്ള അതില്‍. ബാക്കിയുള്ളവരെയെല്ലാം രണ്ടാംകിടക്കാരായിട്ടാണ് ആര്.എസ്.എസുകാര്‍ കണക്കാക്കുന്നത്. ഇപ്പോള്‍ ആളുനോക്കിയാണ് വോട്ടുചെയ്യുന്നത്. പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ പി.ഡി.പി.ക്കാണ് വോട്ടുചെയ്തത്.
താങ്കളുടെ ആത്മകഥയായ തസ്കരന് വ്യത്യസ്തതമായ വായനാനുഭവമാണ് നല്‍കിയത്. ഈ പുസ്തകം താങ്കള്‍ക്ക് നല്‍കിയത് എന്തൊക്കെയാണ്?
മറ്റൊരു കള്ളനും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് പുസ്തകത്തിലൂടെ ലഭിച്ചത്. കള്ളനായിരുന്ന എന്നെ കുറ്റവാളി എന്ന നിലയിലല്ല ആളുകള്‍ പരിചയപ്പെടുന്നതും സംസാരിക്കുന്നതും. അതുതന്നെ വലിയ ആശ്വാസമാണ്. മാത്രമല്ല, ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. മോഹന്‍ലാലും ശ്രീനിവാസനും ഉള്‍പ്പെടെയുള്ളവര്‍ എന്നെ പരിചയപ്പെടാന്‍ ശ്രമിക്കുന്നു, സ്നേഹത്തോടെ പെരുമാറുന്നു. ദുബായില്‍ ജോലിചെയ്യുന്ന പ്രശാന്ത് എന്നൊരാള്‍ പുസ്തകം വായിച്ച് എന്നെ വിളിച്ചിരുന്നു. മാസത്തിലൊരിക്കലെങ്കിലും അയാള്‍ വിളിക്കും. അയാളുടെ വീട്ടിലെ ചെറിയ കാര്യങ്ങള്‍ക്കുവരെ എന്റെ ഉപദേശം തേടാറുണ്ട്.
പുതിയ പുസ്തകം ഉടനെയുണ്ടോ?
പലകാരണങ്ങള്‍കൊണ്ടും ആത്മകഥയില്‍ ഉള്പ്പെടുത്താനാവാത്തകാര്യങ്ങള് ചേര്‍ത്ത് ‘കള്ളന് ബാക്കി എഴുതുന്നു’ എന്ന പുസ്തകം ഉടന്‍തന്നെ പുറത്തിറങ്ങും. കരീബിയന്‍ എന്ന സിനിമയില്‍ ആളുകള്‍ തിരിച്ചറിയുന്നൊരു നല്ല വേഷം ലഭിച്ചിട്ടുണ്ട്. ആ സിനിമയും ഉടന്‍ തിയറ്ററുകളിലെത്തും.
Permissions in this forum:
You cannot reply to topics in this forum
|
|