Clicksor
Aadu Jeevitham ആടു ജീവിതം
Aadu Jeevitham ആടു ജീവിതം
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ് തന്റെ രചനയെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി
'ആടുജീവിതം'
അറബാബിന്റെ മർദ്ദനമേറ്റ് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് ഹീനസാഹചര്യങ്ങളിൽ വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടി ഉണ്ടായിരുന്നു. ഹീനസാഹചര്യങ്ങളിൽ വർഷങ്ങൾ നീണ്ടു നിന്ന അടിമപ്പണി അയാളെ ഒരു "ഭീകരരൂപി" ആയി മാറ്റിയിരുന്നു. താമസിയാതെ "ഭീകരരൂപി" അപ്രത്യക്ഷനായി. അയാൾ ഓടിപ്പോയി എന്നായിരുന്നു അറബാബിന്റെ വിശദീകരണം. അതോടെ മസറയിലെ മുഴുവൻ ജോലിയും നജീബിനു തന്നെ ചെയ്യേണ്ടി വന്നു. പല പറ്റങ്ങളായി തിരിച്ചിരുന്ന ആടുകൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കുക, അവയെ നടത്താൻ കൊണ്ടുപോവുക, കറന്ന് പാലെടുക്കുക വില്പനയ്ക്കായി തിരിക്കപ്പെടുന്ന ആണാടുകളുടെ വരിയുടയ്ക്കുന്നതിൽ അറബാബിനെ സഹായിക്കുക തുടങ്ങിയവ നജീവിന്റെ ജോലികളിൽ ചിലതായിരുന്നു. പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. താമസിക്കാൻ മുറിയോ, കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ആകെ ഇടപെടാനുണ്ടായിരുന്ന മനുഷ്യജീവി അറബാബ് ആയിരുന്നു. അയാളോടു പോലും, ഭാഷാപ്രശ്നം മൂലം സംസാരിക്കാൻ നിവൃത്തിയില്ലായിരുന്നു. ഏറെ അകലെയല്ലാത്ത മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ജോലി ചെയ്തിരുന്ന ഹക്കിമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല.
അറിയാതെ എത്തിപ്പെട്ട ദുരിതത്തിൽ നിന്നു രക്ഷപെടാൻ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. ആട്ടിൻപറ്റത്തെ തെളിച്ച് എത്ര അകലെ പോയാലും ബൈനോക്കുലറുമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അറബാബിൽ നിന്നു രക്ഷപെട്ടോടുക സാധ്യമല്ലായിരുന്നു. ചെന്ന ദിവസം തന്നെ ആകാശത്തിൽ പറന്നിരുന്ന ഒരു പക്ഷിയെ വെടിവെച്ചിട്ട്, തോക്കുപയോഗിക്കുന്നതിൽ തന്റെ ഉന്നം എത്ര കണിശമാണെന്ന് അറബാബ്, നജീബിനു കാണിച്ചു കൊടുത്തിരുന്നു. ഒളിച്ചോടിപ്പോയതായി പറയപ്പെട്ട "ഭീകരരൂപി"-യുടെ അഴിഞ്ഞളിഞ്ഞ ശവശരീരം മരുഭൂമിയിൽ മേൽമണ്ണിനു താഴെ ഒരുദിവസം കണ്ടതോടെ, അയാളെ അറബാബ് കൊന്നതാണെന്ന് നജീബിനു മനസ്സിലാവുകയും ചെയ്തു.
ഇത്തിരി തണലിനും ആശയവിനിമയത്തിനും ആരുടെയെങ്കിലും സഹവാസത്തിനും വേണ്ടി കൊതിച്ച നജീബിനു അതൊന്നും ലഭിച്ചില്ല. ഒടുവിൽ അയാൾ ആശ്രയം കണ്ടെത്തിയത് ആടുകളുമായുള്ള സൗഹൃദത്തിലാണ്. മുൻജീവിതത്തിൽ താൻ കണ്ടെത്തിയ മനുഷ്യരുടെ പേരുകൾ അവർക്ക് നൽകി അവരുമായി അയാൾ സംവദിച്ചു. ആടുമായി ശരീരം പങ്കിട്ട ഒരനുഭവം പോലും അയാൾക്കുണ്ട് (പുറങ്ങൾ 133-134). സുന്ദരിയായ മേരി മൈമുനയും, പോച്ചക്കാരി രമണിയും, ചാടി ഇടിക്കുന്ന അറവു റാവുത്തറും, ഇണ്ടിപ്പോക്കറും, ഞണ്ടുരാഘവനും പരിപ്പുവിജയനും, ചക്കിയും, അമ്മിണിയും മറ്റും അയാളുടെ സുഹൃത്തുക്കളായ ആടുകളിൽ ചിലതായിരുന്നു. താൻ എത്തിയതിനു ശേഷം ആദ്യം പിറന്ന ആട്ടിൻ കുട്ടിയെ അയാൾ, സ്വന്തം മകനു ഇടാൻ കണ്ടെത്തിവച്ചിരുന്ന പേരിട്ടു ലാളിച്ചു. നജീബിന്റെ പ്രതിക്ഷേധം വകവയ്ക്കാതെ അറബാബ് ഒരു ദിവസം ആ മുട്ടനാട്ടിൻ കുട്ടിയുടെ വരിയുടച്ചപ്പോൾ, നജീവിനു സ്വന്തം പൗരുഷം തന്നെ നഷ്ടപ്പെട്ട മട്ടായി.
ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ബാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. മരുഭൂമിയിലെ ജീവിതം കൂടുതൽ പരിചയമുള്ള ഒരു നല്ല മനുഷ്യനായിരുന്നു അയാൾ. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ബാദരിയും, രണ്ടു മസറകളിലേയും അറബാബുമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിക്കാൻ തീരുമാനിച്ചു. നജീബിനേയും അവർ കൂടെ ചേർത്തു. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. പരിചയസമ്പന്നനായ ബാദരിയുടെ സാന്നിദ്ധ്യവും ത്യാഗമനസ്ഥിതിയും സഹായിച്ചെങ്കിലും ആ യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ബാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീർത്ത് കുറേദിവസം തങ്ങിയ ശേഷം അവർ വീണ്ടും യാത്ര തുടർന്നു. ഏതെങ്കിലും ഹൈവേയിൽ ചെന്നെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു രാത്രിയിൽ ഉറക്കം ഉണർന്ന നജീബിനു കുറേ അകലെ എവിടെയോ വാഹനങ്ങളുടെ ശബ്ദം കേൾക്കുന്നതായി തോന്നി. ഈ സന്തോഷവാർത്ത അറിയിക്കാൻ ബാദരിയെ അന്വേഷിച്ച നജീബിനു അയാളെ കണ്ടെത്താനായില്ല. അയാൾക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയില്ല. ഒടുവിൽ ഒറ്റയ്ക്ക് യാത്രതുടർന്ന നജീബ് ഹൈവേയിൽ എത്തി. അവിടെ, ദയാലുവായ ഒരു മനുഷ്യൻ അയാളെ തന്റെ കാറിൽ കയറ്റി, അടുത്ത പട്ടണമായ ബത്തയിൽ എത്തിച്ചു.
പട്ടണത്തിൽ വിചിത്രജീവിയായി അലഞ്ഞുനടന്ന നജീവ് ഒടുവിൽ കുഞ്ഞിക്ക എന്ന നല്ല മനുഷ്യൻ നടത്തുന്ന മലബാർ റെസ്റ്റോറന്റിനു മുൻപിൽ തളർന്നു ബോധംകെട്ടു വീണു. അവിടെ ദീർഘനാളത്തെ പരിചരണത്തിനൊടുവിൽ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്ത നജീബ് നാട്ടിലേയ്ക്കു മടങ്ങാനുള്ള വഴിയാലോചിച്ചു. എങ്ങനെയെങ്കിലും പോലീസിന്റെ പിടിയിൽ പെടുകയായിരുന്നു അതിനുള്ള മാർഗ്ഗം. സ്വന്തം അറബാബിന്റെ അടുത്തു നിന്ന് ഒളിച്ചോടി കുഞ്ഞിക്കയുടെ ഹോട്ടലിൽ എത്തിയ ഹമീദെന്ന മലയാളിയും അയാൾക്കൊപ്പം കൂടി. പോലീസിന്റെ കണ്ണിൽ പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അവർ ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലുക തന്നെ ചെയ്തു. യാത്രാരേഖകളോ മറ്റു രേഖകളോ ഒന്നുമില്ലാതിരുന്ന അവർ രാജ്യത്തെ ഏറ്റവും വലിയ തടവറയായ സുമേസി ജയിലിൽ ബന്ധിതരായി. ജെയിലിലെ ജീവിതം താരതമ്യേന സുഖമായിരുന്നു. അവിടെ അവർ ആകെ ഭയന്നിരുന്നത്, ഓടിപ്പോയ ജോലിക്കാരെത്തേടി വന്നിരുന്ന അറബാബുമാരുടെ മുൻപിൽ ആഴ്ചയിലൊരിക്കൽ തിരിച്ചറിയലിനു നിന്നുകൊടുക്കേണ്ടി വരുന്നതായിരുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ജെയിലിലെത്തിയ ഹമീദിന്റെ അറബാബ് അയാളെ തിരിച്ചറിഞ്ഞ് പിടിച്ചു കൊണ്ടുപോയി. കുറേ ദിവസങ്ങൾക്കു ശേഷം നജീവിന്റെ അറബാബും ജെയിലിൽ വരുകയും അയാളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അയാൾ നജീവിനെ കൊണ്ടുപോയില്ല. അയാൾക്ക് നല്ലമനസ്സു തോന്നിച്ച ദൈവകാരുണ്യത്തിനു നജീബ് നന്ദി പറഞ്ഞെങ്കിലും അയാൾ നജീവിനെ കൊണ്ടുപോകാതിരുന്നതിനു കാരണം മറ്റൊന്നായിരുന്നു. നിയമദൃഷ്ടിയിൽ നജീബിന്റെ അറബാബല്ലാത്ത അയാൾക്ക് നജീബിനെ കൊണ്ടുപോകാൻ വഴിയില്ലായിരുന്നു. ഇക്കാര്യം ഒരു ജെയിൽ അധികാരിയിൽ നിന്നറിഞ്ഞപ്പോഴാണ്, മറ്റാർക്കോ വിധിച്ചിരുന്ന ദൗർഭാഗ്യമാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് നജീബ് മനസ്സിലാക്കിയത്.
മൂന്നാഴ്ചകൾക്കുശേഷം അനധികൃത പ്രവാസികൾക്ക് നാട്ടിലെത്താനുള്ള "ഔട്ട് പാസ്സ്"-കളുമായി ജെയിലിലെത്തിയ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥന്മാർ വിളിച്ച പേരുകളിലൊന്ന് നജീബിന്റേതായിരുന്നു. ആകെ എൺപതുപേർക്കായിരുന്നു അന്ന് ആ വിശേഷ യാത്രാപത്രിക കിട്ടിയത്. അവർക്കൊപ്പം ഒരു വണ്ടിയിൽ വിലങ്ങണിഞ്ഞ കയ്യുമായി വിമാനത്താവളത്തിന്റെ പ്രവേശനകവാടം കടന്ന നജീബിനു, വിലങ്ങണിഞ്ഞ എൺപത് ആടുകളെ ഒരു മസറയിലേക്ക് ആട്ടിത്തെളിച്ചുകയറ്റുന്നതായും ആ ആടുകളിൽ ഒന്ന് താനായിരിക്കുന്നതായുമാണ് തോന്നിയത്.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലെ നജീബിനെ താൻ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അയാൾ കൂട്ടുകാരുമായി കമ്മ്യൂണിസം ചർച്ച ചെയ്യുകയായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ നോവലിലെ മുഖ്യകഥാപാത്രത്തെ വേണമെങ്കിൽ യുക്തിവാദിയും ഈശ്വരവിരുദ്ധനും ആയി ചിത്രീകരിക്കാമായിരുന്നെന്നും എന്നാൽ ജീവിതത്തിന്റെ നിർണ്ണായകനിമിഷങ്ങളിൽ വിശ്വാസത്തിന്റെ കൂട്ടുപിടിക്കുന്നവനായാണ് താൻ അയാളെ ചിത്രീകരിച്ചതെന്നും ബെന്യാമിൻ ചൂണ്ടിക്കാണിക്കുന്നു. നോവലിലെ നജീബ് ഏതു വിപരീതസാഹചര്യത്തിലും ജീവിതം തുടരാൻ ആഗ്രഹിച്ചയാളാണെങ്കിൽ യഥാർത്ഥ ജീവിതത്തിലെ നജീബ് മരുഭൂമിയിൽ പലവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചവനാണ്. നോവലിൽ നജീബിന്റേയും രചയിതാവിന്റെയും ജീവിതങ്ങൾ കെട്ടുപിണഞ്ഞുനിൽക്കുന്നു. നജീബ് റിയാദിൽ കാലുകുത്തുന്ന ദിവസമായി നോവലിൽ പറയുന്ന 1992 ഏപ്രിൽ 4-നു തന്നെയാണ് താൻ പ്രവാസജീവിതത്തിലേയ്ക്കു തിരിച്ചതെന്നും നോവലിസ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.
From http://ml.wikipedia.org
Buy Aadu Jeevitham From FLIPKART
ആടു ജീവിതത്തെക്കുറിച്ച് കൂടുതല്‍
ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്. അതിലുപരി അതൊരു വാസ്തവമാണ്.
Read More
ആടുജീവിതത്തിനു ശേഷം - നജീബിന്റെ വിശേഷങ്ങള്‍
"ഗ്രാന്‍ഡ് മോസ്ക്കിന്റെ അടുത്ത സ്റ്റോപ്പില്‍ നിന്നും ഇടതു വശത്തെ രോഡിലൂടെ മുന്നോട്ടു വന്നാല്‍ കാണുന്ന ബസ്റ്റോപ്പില്‍ ഞാന്‍ നില്പ്പുണ്ട്" നജീബ്.
"അതായത്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ...? " എനിക്കു വീണ്ടും സംശയം.
"പുറകു വശത്തെ ബസ്റ്റോപ്പില്‍" നജീബ് ഉറപ്പിച്ചു.
Read More
Permissions in this forum:
You cannot reply to topics in this forum
|
|